പൊന്നാനിയൻ ചരിത്രവും വാസ്തുവിദ്യയും

ശതാബ്ദങ്ങളുടെ ശോഭ നിറഞ്ഞ ചരിത്രങ്ങൾക്കും സംസ്കാരങ്ങൾക്കും സാക്ഷിയായ ദേശമാണ് പൊന്നാനി. വർത്തമാനകാലത്ത് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ സമ്പുഷ്ടമായിരുന്നു. ശതാബ്ദങ്ങളുടെ ഐശ്വര്യശോഭയും സാംസ്കാരിക സൗരഭ്യവും വ്യാവസായിക മുന്നേറ്റവും പ്രസരിച്ചുനിന്ന പൗരാണിക പട്ടണം. എ.ഡി ഒന്നാം നൂറ്റാണ്ടിൽ അമേരിക്കൻ എഴുത്തുകാരനായ വില്യം. എച് സ്കോഫ് രചിച്ച ‘Periplus of the Erythraean Sea’ യെന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന ‘Tyndis’ എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ ചരിത്രങ്ങൾക്ക് ഐതിഹ്യങ്ങളുമായും പുരാണങ്ങളുമായും സമർത്ഥമായ ബന്ധമുണ്ട്. പുരാതന കാലത്ത് ‘പൊന്നൻ’ എന്നു പേരുള്ള ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് ഈ പ്രദേശത്തിന് അതേ പേര് വെക്കപ്പെട്ടത് എന്നുമാണ് നാമാവിർഭാവസംബന്ധിയായ പ്രഥമ ഐതിഹ്യം. അറബ്-പേർഷ്യൻ നാടുകളുമായി നില നിന്നിരുന്ന കച്ചവട ബന്ധത്തിന്റെ ഭാഗമായി ധാരാളം ‘പൊൻ നാണ്യ’ങ്ങൾ ഇവിടെയെത്തിയിരുന്നു എന്നും പൊൻ നാണ്യങ്ങളുടെ നാടാണ് പിന്നീട് ‘പൊന്നാനി’യായതെന്നുമാണ് മറ്റൊരു നിരീക്ഷണം. 
ഭാരതപ്പുഴ മുതല്‍ താലൂക്ക് ആശുപത്രി വരെയും കനാല്‍ മുതല്‍ കടപ്പുറം വരെയും ഏകദേശം അരകിലോമീറ്ററിലധികം വിസ്തീര്‍ണമുളള പൊന്നാനി നഗരം സാംസ്കാരിക വൈഭവങ്ങളുടെ സ്വർഗ്ഗമാണ്.

പൊന്നാനിയും വസ്തുവിദ്യയും

വാസ്തുവിദ്യ ഒരു ആധുനിക പ്രതിഭാസമല്ല, മറിച്ച് മനുഷ്യന്റെ കലാപരമായ കഴിവുകളെ പ്രാചീന കാലം മുതൽക്കേ ചരിത്രത്താളുകളിൽ കാണാം. ആവിശ്യകതകൾ, ഭാവന, നിർമാതാക്കളുടെയും തൊഴിലാളികളുടെയും സൗന്ദര്യബോധം, സാംസ്കാരിക കൈമാറ്റങ്ങൾ എന്നിവയുടെ സംയോജന ശാസ്ത്രത്തിലൂടെയാണ് വാസ്തുവിദ്യ ആവിർഭവിക്കുന്നത്. വാസ്തുവിദ്യ പ്രാദേശിക സാംസ്കാരിക പാരമ്പര്യങ്ങളും സാമൂഹിക ആവശ്യകതകളും, സാമ്പത്തിക അഭിവൃദ്ധിയും, വിവിധ കാലഘട്ടങ്ങളിലെ മതപരമായ ആചാരങ്ങളും അംഗീകരിക്കുന്നതാകും.
“വാസ്തുവിദ്യ തീർച്ചയായും അതിന്റെ സമയത്തെയും കാലത്തെയും പറ്റി സംസാരിക്കണം, അത് കാലാതീതമായി നിലനിൽക്കുന്നതുമാക്കണം” വാസ്തുവിദ്യയുടെ കാലാതീയതയെ കുറിച്ച് അമേരിക്കൻ – കനേഡിയൻ വാസ്തുശിൽപ്പിയായ ഫ്രാങ്ക് ഗെഹറിയുടെ വാക്കുകൾ സുവ്യക്തമാണ്.

പൊന്നാനിയുടെ തനതായ വാസ്തുവിദ്യ പ്രാദേശിക, തീരദേശ പരിസ്ഥിതിയുടെയും തദ്ദേശീയരായ ജനങ്ങളുടെയും പ്രകൃതി വിഭവങ്ങളുടെയും ആവിഷ്കാരമാണ്. നിളയുടെ തീരത്തുള്ള ആദ്യകാല ബ്രാഹ്മണ വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു പൊന്നാനി. കാലഘട്ടങ്ങളോടൊപ്പം വാസ്തുവിദ്യ വികസിക്കുകയും പൊന്നാനിയുടെ കിഴക്ക് ഭാഗത്തുള്ള തൃക്കാവ് പ്രദേശം ബ്രാഹ്മണ സാംസ്കാരിക കേന്ദ്രമായി മാറികയും ചെയ്തു. ഗംഭീര നിർമ്മിതിയായ തിരുമലശ്ശേരി കോട്ട ഇന്ന് പടിപ്പുര മാത്രമായി അവശേഷിക്കുന്നു. ശേഷം വാസ്തുവിദ്യ  മേഖലയിൽ ബ്രിട്ടീഷ് വിദഗ്ധർ കൊണ്ടുവന്ന സാങ്കേതിവിദ്യകളും വിദേശ ഉൽപ്പന്നങ്ങളുടെ അവിർഭാവവും പ്രദേശത്തെ നഗര പട്ടണം ആയി പരിണമിക്കാൻ കാരണമാക്കി.

പൊന്നാനിയുടെ വാസ്തുവിദ്യ ഘടകങ്ങൾ കേരളത്തിന്റെ സവിശേഷമായ കാലാവസ്ഥ, പ്രാദേശികമായി ലഭ്യമായ വസ്തുക്കൾ, വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള കൈമാറ്റങ്ങൾ എന്നിവയാൽ വികസിച്ചതാണ്. പാർപ്പിടങ്ങളെ സംരക്ഷിക്കുന്നതിനും കനത്ത മഴയെ ചെറുക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചരിഞ്ഞ മേൽക്കൂരകളാണ് നഗരത്തിൻ്റെ ഏറ്റവും വ്യതിരിക്തമായ സവിശേഷതകളിലൊന്ന്. 1850-കളിൽ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ മലബാറിലേക്ക് ഓടു പാകുന്ന സമ്പ്രദായം കൊണ്ടുവന്നതോടെയും പുതിയ ടൈൽ ഫാക്ടറികളും സ്ഥാപിച്ചതോടെയുമാണ് പരന്ന ഓടുകളുള്ള മേൽക്കൂരകൾ ക്രമേണ പ്രചാരം നേടുന്നത്. പ്രാദേശികമായി മത്തോക്‌സ് എന്ന് വിളിക്കപ്പെടുന്ന, ചെങ്കല്ല് കൊണ്ട് നിർമ്മിച്ചതും കുമ്മായം ഉപയോഗിച്ച് പൂർത്തിയാക്കിയതുമായ അലങ്കാര വാസ്തുശില്പങ്ങൾ വാതിലുകൾക്ക് മുകളിൽ കാണപ്പെടുന്നു. പൊന്നാനിയിലുൾപ്പെടെ മലബാർ മേഖലയിലുടനീളമുള്ള മസ്ജിദുകളുടെ മിഹ്‌റാബുകളിൽ ഈ സവിശേഷത കാണാൻ സാധിക്കും. പൊന്നാനി കോടതി കെട്ടിടം കൊളോണിയൽ സ്വാധീനവും കേരളീയ വാസ്തുവിദ്യയും ചേർന്ന നിർമിതിക്ക് ഉദാഹരണമാണ്. കൊളോണിയൽ തൂണുകൾ, കമാനങ്ങൾ, ഫ്രഞ്ച് ജനലുകൾ, വലിയ ജാലകങ്ങൾ  തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ ബ്രിട്ടീഷുകാർ അവതരിപ്പിച്ചു.

പൊന്നാനിയിലെ ഏറ്റവും പഴക്കമേറിയ പള്ളി തോട്ടുങ്കൽ പള്ളിയാണ്. ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് ഷെയ്ഖ് ഫരീദ് നവീകരിച്ചതാണ് ഈ പള്ളിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1518 എ.ഡിയിൽ നിർമ്മിച്ച ജുമാ മസ്ജിദ് പൊന്നാനിയിലെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള പള്ളിയാണ്. തദ്ദേശീയരായ കരകൗശല വിദഗ്ധർ, പ്രദേശത്തെ പരമ്പരാഗത ശൈലിയിലും രൂപകൽപ്പനയിലും അലങ്കാര ഭാവനയിലും  ഇസ്‌ലാമിക സ്വാധീനത്തോടെ നിർമ്മിച്ച പള്ളിക്ക് പ്രദേശത്തെ ക്ഷേത്ര വാസ്തുവിദ്യയുമായി സാമ്യമുണ്ട്. മലബാർ പള്ളികളിലെ മിഹ്‌റാബ് പൊന്നാനി ജുമാ മസ്ജിദിലുള്ളതിനോട് സാമ്യമുണ്ട്. അർദ്ധ വൃത്താകൃതിയിലുള്ള കമാനവും, മുകളിൽ പുഷ്പ രൂപവും ദർശിക്കാം. പേർഷ്യയിലും യമനിലും കാണപ്പെടുന്ന മിഹ്‌റാബുകളിൽ നിന്നാണ് ഈ സവിശേഷത ഉരുത്തിരിഞ്ഞത്.

വാസ്തുശാസ്ത്രം, പൊന്നാനി ഉൾപ്പെടെയുള്ള മലബാറിലെ പാർപ്പിട സംബന്ധിയായ  വാസ്തുവിദ്യകളിൽ പരമ്പരാഗതമായി പിന്തുടരുന്നു. സ്‌ത്രീകളുടെ സ്വകാര്യതയ്‌ക്ക് മുൻതൂക്കം നൽകിക്കൊണ്ട്, വിപുലീകൃത കുടുംബങ്ങൾക്കായി പ്രത്യേകം നിർമ്മിച്ചതാണ് പൊന്നാനി പാർപ്പിട വാസ്തുവിദ്യ. വീടുകളിലെ സ്വകാര്യ, പൊതു ഇടങ്ങൾ വേർതിരിക്കുന്നതിൽ ഇത് ശ്രദ്ധേയമാണ്. മുൻവശത്തെ വരാന്തയും പ്രവേശന കവാടവും പ്രധാനമായും കുടുംബത്തിലെ പുരുഷന്മാർക്കുള്ളതായിരുന്നു, അതേസമയം സ്ത്രീകൾ നടുമുറ്റം പോലുള്ള കൂടുതൽ സ്വകാര്യ മേഖലകൾ കൈവശപ്പെടുത്തി. ഓരോ മകളുടെയും താമസസ്ഥലം അല്ലെങ്കിൽ സ്വകാര്യ സ്ഥലം ഒരു കിടപ്പുമുറി, ടോയ്‌ലറ്റ്, കുളിമുറി, ഒരു ചെറിയ വിശ്രമ സ്ഥലം എന്നിവയുള്ള ഒരു ചെറിയ സമ്പൂർണ്ണ പാർപ്പിടമായി ക്രമീകരിച്ചു.

നാലുകെട്ടിൻ്റെയും ഏകശാലയുടെയും രൂപങ്ങളായ നാലകങ്ങൾ (മുറ്റത്തെ വീടുകൾ), എന്നിവയാണ് പാർപ്പിടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്. തറവാട് എന്ന് വിളിക്കപ്പെടുന്ന നടുമുറ്റമുള്ള ഒരു വീടാണ് നാലുകെട്ട്. തൃക്കാവ് ക്ഷേത്രത്തിനടുത്തുള്ള കാരംകുന്നത്ത് തറവാട് ഇതിനുദാഹരണമാണ്. നമ്പൂതിരികൾ ഇസ്‌ലാം മതം സ്വീകരിച്ചപ്പോൾ മുസ്‌ലിം തറവാടുകളായി മാറിയ നിരവധി ഇല്ലങ്ങളും  ഉണ്ട്. സാധാരണയായി നേർരേഖാ രൂപവും അകത്തെ മുറ്റവുമില്ലാത്ത ഒരു വീടാണ് ഏകശാല. മത്സ്യത്തൊഴിലാളികളും മറ്റ് ഇടത്തരക്കാരും ചേർന്ന് താമസിക്കുന്ന ഏകശാലകൾ ചരിത്രപ്രസിദ്ധമായ പൊന്നാനി നഗരത്തിൽ പ്രബലമാണ്. പൊന്നാനിയിലെ  ഹിന്ദുക്കളുടെയും മുസ്‌ലീങ്ങളുടെയും മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഒറ്റനില നിർമ്മിതികളാണ് ഏകശാലകൾ. പടിപ്പുരകൾ ഉള്ളതും ഇല്ലാത്തതുമായ പാർപ്പിട തരങ്ങളുണ്ട്. വരേണ്യവർഗത്തിൻ്റെ വീടുകളുടെ മേൽക്കൂര പൊതുവെ ‘മലബാർ വീട്ടി’ ആയിരുന്നു.

സാമ്പത്തിക, സാംസ്കാരിക, വാസ്തുവിദ്യാ ഏകീകരണത്തിൻ്റെ ശക്തികൾ ലോകമെമ്പാടുമുള്ള പ്രാദേശിക നിർമ്മാണ പാരമ്പര്യങ്ങളുടെ നിലനിൽപ്പിന് ഒരു ഭീഷണിയായി മാറിയിരിക്കുന്നു. ഭൂമിശാസ്ത്രപരമായ ഘടനകൾ, പാർപ്പിട രീതികൾ, തൊഴിലുകൾ, സാമൂഹിക സാംസ്കാരിക നിരീക്ഷണങ്ങൾ എന്നിവ വാസ്തുവിദ്യ, പ്രാദേശിക നിർമ്മാണ സാങ്കേതികതകൾ, വസ്തുക്കൾ എന്നിവയിൽ സ്വാധീനം ചെലുത്താൻ പ്രാപ്തമായതാണ്. എന്നിട്ടും പൈതൃക അവബോധത്തിൻ്റെ അഭാവം, പ്രാദേശിക പങ്കാളിത്തമില്ലായ്മ, ഉചിതമായ പൈതൃക നിയമങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അഭാവം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളാൽ പൊന്നാനിയുടെ ചരിതങ്ങൾ അവഗണനയുടെ വക്കിലാണ്. പൈതൃകാവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്, അതിലൂടെ മാത്രമാണ് ഭാവി തലമുറകൾക്ക് അവയുടെ സംരക്ഷിക്ഷണം ഉറപ്പാക്കാൻ കഴിയുന്നത്.

Leave a Reply

Discover more from The Campus Journal

Subscribe now to keep reading and get access to the full archive.

Continue reading